ന്യൂഡൽഹി: 2015 മുതല്‍ 2019 വരെയുള്ള നാലുവര്‍ഷകാലയളവില്‍ രാജ്യത്ത് അരലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. സഭയില്‍ എഎം ആരിഫ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ആകെ 58,783 കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.
2017ല്‍ 12,602 കര്‍ഷകരാണ് വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയതെങ്കില്‍ 2019 ല്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2018ല്‍ ഈ കണക്ക് 11,379 ആയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യയുണ്ടായതെന്ന് എഎം ആരിഫ് എംപി ഒരു ഫേസ്ബുക്ക് പോസറ്റിലൂടെ അറിയിച്ചു.
എ എം ആരിഫ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
”നാലു വർഷകാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്തതത് അരലക്ഷത്തിലധികം കർഷകർ. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58783 ആണെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു . ലോക് സഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ യുടെ കണക്കുകൾ പ്രകാരമാണ് ഇത് . കർഷകരും കർഷക തൊഴിലാളികളുമായി 2017 ൽ 12602 പേരും 2018 ൽ 11379 പേരും 2019 ൽ 10281 പേരുമാണ് ആത്മഹത്യ ചെയ്തത് . അതിൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത് മഹാരാഷ്ര , മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.



