ആഗ്ര: താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവ സ്തോത്രങ്ങൾ ചൊല്ലിയ നാലു പേർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അറസ്റ്റിലായത്. താജ്മഹൽ പരിസരത്ത് മതപരമായ ചടങ്ങുകൾക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല. അതുകൊണ്ട് തന്നെ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ലംഘനമായാണ് കണക്കാക്കുന്നത്.
തിങ്കളാഴ്ച(04/01/21) യാണ് സംഭവം നടന്നത്. കൊവിഡ് സാഹചര്യത്തിൽ താജ്മഹലിലേക്കെത്തുന്ന സന്ദർശകരെ ദേഹ പരിശോധന നടത്താറില്ല. മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ തുണി കണ്ടെത്താനാവില്ല. സെൽഫി സ്റ്റിക്കുകൾ അനുവദിക്കാറുണ്ട്. ഇതിലാണ് അവർ കൊടി കെട്ടിയത്. യുവാക്കൾ കാവിക്കൊടി വീശുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂർ, പ്രവർത്തകരായ സോനു ബാഘെൽ, വിശേഷ് കുമാർ, ഋഷി ലവാനിയ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിലും ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ താജ്മഹലിലെത്തി കാവിക്കൊടി വീശിയിരുന്നു. അന്നും ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തജ്മഹലിനുള്ളിൽ പ്രവേശിച്ച് കാവിക്കൊടി വീശിയത്. ഇവർ താജ്മഹലിനുള്ളിൽ ശിവ സ്തുതികളും പാടി. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു എന്നും തേജോമഹാലയ എന്നായിരുന്നു പേരെന്നും ഠാക്കൂർ പറഞ്ഞു. മുൻപ് അഞ്ച് തവണ താജ്മഹലിൽ പ്രാർത്ഥന നടത്തിയിട്ടുണ്ട്. താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഠാക്കൂർ പറഞ്ഞു.



