കർഷകരുടെ ഭാരത് ബന്ദ് തുടങ്ങി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 11 മണിക്കാണ് ബന്ദ് ആരംഭിച്ചത്. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാല്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. 15 ലധികം പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളില്‍ 3 മണി വരെ കര്‍ഷകര്‍ റോഡ് ഉപരോധിക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ 3 മണി വരെ റോഡുകള്‍ ഉപരോധിക്കും. നഗരങ്ങളില്‍ ഉള്ളവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ കടകള്‍ അടക്കുകയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഇരിക്കണമെന്ന് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിര്‍ബന്ധിച്ച്‌ അടക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ചൊവ്വാഴ്ച ത്തെ(8/12/2020) ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തില്‍ നടക്കും.

അവശ്യ സര്‍വ്വീസുകള്‍, ആശുപത്രി ആവശ്യങ്ങള്‍, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി നാളെ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

Share
അഭിപ്രായം എഴുതാം