ന്യൂ ഡൽഹി: കോവിഡാനന്തര സ്വാധീനങ്ങളെ എത്രയും പെട്ടെന്ന് മറികടന്ന്, എല്ലാ മേഖലകളിലും ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറും എന്ന് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക വകുപ്പ് 50 വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരി, പല കാര്യങ്ങളെയും മാറ്റുകയും പുതിയ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കാണിച്ചുതരികയും ചെയ്തു. ഇവയിൽ പലതും കോവിഡാനന്തര ലോകത്ത് നിലനിൽക്കും. കോവിഡിന് ശേഷം ഒരു നൂതനാശയ സമ്പദ് വ്യവസ്ഥ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡാനന്തര സാമ്പത്തിക വ്യവസ്ഥ ആദ്യ പാദത്തിനു ശേഷം ഇപ്പോൾ പുനരുജ്ജീവന പാതയിലാണ്. അടുത്ത ഏതാനും പാദങ്ങൾ കഴിയുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൂർവ്വസ്ഥിതി കൈവരിക്കും.അടുത്ത 20- 30 വർഷങ്ങൾ കൊണ്ട് ശരാശരി 7 -8 ശതമാനം വളർച്ച കൈവരിച്ച്, 2047 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പത്ത് ശക്തിയായി ഇന്ത്യ മാറുമെന്നും ഡോ. രാജീവ് കുമാർ പറഞ്ഞു.
