കൊച്ചി: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്റെ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് എം. ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും എന്‍ഐഎ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്.
താന്‍ സ്വപ്‌നയ്ക്ക് അനുകൂലമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. എന്നാൽ സ്വര്‍ണം പിടിച്ച ശേഷം സ്വപ്‌ന തന്നെ വിളിച്ചിരുന്നു എന്ന് ശിവശങ്കര്‍ സമ്മതിച്ചു.
സ്വപ്‌നയ്ക്ക് ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടെക്കില്‍ നിന്ന് കമ്മീഷന്‍ കിട്ടിയിരുന്നോ എന്ന എന്‍ഐഎ യുടെ ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ശിവശങ്കറിന്റെ മൊഴി നൽകിയത്.
താന്‍ ഇക്കാര്യം ശിവശങ്കറിനോട് പറഞ്ഞിരുന്നില്ല എന്ന് സ്വപ്നയും സമ്മതിച്ചു. ഇരുവരുടെയും വിദേശയാത്രകളെ കുറിച്ചും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഇരുവരും നടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇരുവരും
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
എല്ലാ കൂടിക്കാഴ്ചകളും വ്യക്തിപരമായിരുന്നു എന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവശങ്കര്‍ . ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ സ്വപ്‌നയും സമ്മതിക്കുന്നുണ്ട്. ഇരുവരുടെയും മൊഴികള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വപ്ന ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നു വിലയിരുത്തിയതിനു ശേഷമായിരിക്കും ശിവശങ്കറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം. ആവശ്യമെങ്കില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.
സ്വപ്‌നയുടെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നും ഒരു കോടി രൂപയാണ് കണ്ടെടുത്തിരുന്നത്. ഇതില്‍ നേരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത് ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ചാണ് ലോക്കര്‍ എടുത്ത് നല്‍കിയത് എന്നാണ്. എന്നാല്‍ അതിലെ തുകയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മൊഴി.
അതേ കാര്യം തന്നെ ശിവശങ്കറും ആവര്‍ത്തിച്ചു. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും ശിവശങ്കറിന്റെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും



