വയനാട് : ചൈന അതിർത്തിയില്‍ ഏറ്റുമുട്ടല്‍ മനോഭാവം പ്രകടിപ്പിക്കുകയാണ്. സംഘർഷ ഭൂമിയിലൂടെ സൈനീകരോടൊപ്പം യാത്ര ചെയ്ത സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത് പെരുമന അവിടെ കണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.
അന്ന് ഞാൻ സഞ്ചരിച്ച ആ വഴികൾ ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നു… ❗️
വാർത്തകളിൽ നിറയുന്ന ഗാൽവൻ താഴ് വരയിലേക്കും, പാങ്കോങ് തടാകത്തിലേക്കും നടത്തിയ സ്വപ്‍ന യാത്രാഅനുഭവവും എന്നെഴുതിയ കുറിപ്പും പങ്കുവെക്കുന്നു. അതുപുത്തനാണ് സംഭവിച്ചില്ലെങ്കിൽ ഇനിയൊരിക്കലും ആ യാത്ര നടത്താനാകില്ലെന്ന ദുഖത്തോടെ ….,
ഇന്ത്യൻ മണ്ണിലേക്ക് ചൈന അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ ദിവസങ്ങളിലൊന്നിലാണ് അപൂർവമായി മാത്രം സിവിലിയൻ പാദസ്പർശങ്ങൾ ഏറ്റിട്ടുള്ള ആ ഹിമാലയൻ ഭൂമിയിലെത്തിപ്പെട്ടത്…
എന്നെഴുതിയ കുറിപ്പിലും അവിടെ പുകയുന്ന പ്രശനങ്ങളെകുറിച്ച എഴുതിയിരുന്നു. ആ കുറിപ്പ് ഇന്ന് അറംപറ്റിയിരിക്കുന്നു.
പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവ്വതമാണ് ലഡാക്കിലെ ഇന്ത്യ -ചൈന അതിർത്തി തർക്കം; ഇപ്പോൾ അതിന്റെ മൂർധന്യത്തിൽ യുദ്ധ സമാനമായിരിക്കുന്നു.
സൈന്യത്തിന്റെ പ്രത്യേക അനുമതിയോടെ സൈനികരോടൊപ്പം അഞ്ച് വർഷങ്ങൾക്ക് മുൻപ് ഗാൽവൻ താഴ്വരയിലെ അതിർത്തിക്ക് സമീപം വരെ സന്ദർശിക്കാൻ അപൂർവ്വ ഭാഗ്യം ലഭിച്ചിരുന്നു.
ഓർമ്മകൾ ഇങ്ങനെ..,
എനിക്ക് പുറകിലായ് കാണുന്ന വഴിയും, ഗ്രാമീണ ഭാഷയിൽ പറഞ്ഞാൽ ലുക്കുങ്ങ് (പാംഗൊങ്ങ്) തടാകത്തിലെ ഉപ്പുവെള്ളവും, മലനിരകളും എല്ലാം ചൈനയിലാനാണ്. അല്ലെങ്കിൽ ചൈനയുടെതാണെന്ന് അവകാശപ്പെട്ടു പട്രോളിംഗ് നടത്തുന്ന സ്ഥലമാണ്. 14500 അടി ഉയരത്തിലെ ഇനിയും നിർണ്ണയിക്കാൻ സാധിക്കാത്ത രണ്ടു ലോക ശക്തികളുടെ അതിർത്തി. വെള്ളത്തിൽ എവിടെയാണ് അതിർത്തിയെതെന്നു രണ്ടു രാജ്യങ്ങൾക്കും വ്യക്തമല്ല കരയിലും സ്ഥിതി വ്യത്യസ്തമല്ല. 1999 ൽ ഇന്ത്യൻ പട്ടാളം പാകിസ്ഥാനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കെ .. ഇങ്ങു ലഡാക്കിൽ ഈ തടാകക്കരയിലൂടെ അതിക്രമിച്ചു കയറി ഇന്ത്യയിലേക്ക് റോഡു നിർമ്മിക്കുകയായിരുന്നു ചൈന. ഫിംഗർ 4 വരെ അതായത് സിരി ജപ് പ്രദേശംവരെ ഏകദേശം 5 കിലോ മീറ്ററോളം തടാക കരയിലൂടെ സ്ഥിരമായ റോഡു നിർമ്മിച്ച് നുഴഞ്ഞു കയറി. അക്സായ് ചൈന പ്രദേശമാണ് അതെന്നായിരുന്നു അവകാശവാദം . പ്രസ്തുത 5 കി മീറ്റർ ദൂരം ഉൾപ്പെടുന്ന പ്രദേശത്തു ഇരു സൈന്യങ്ങളും ഇപ്പോൾ പട്രോളിംഗ് നടത്താറുണ്ട്. Lac എവിടെയാണെന്ന് ചോദിച്ചപ്പോൾ “എവിടെയാണെന്നത് ദൈവം തമ്പുരാന് മാത്രമേ അറിയുകയുള്ളൂ എന്നായിരുന്നു ഒരു സൈനികന്റെ കന്മന്റ്” കാരണം ഓരോ മിനിട്ടിലും ഇരു രാജ്യങ്ങളും അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. എന്തിനധികം പറയുന്നു ഞാൻ സന്ദർശിക്കുന്നതിനും രണ്ടു ദിവസം മുൻപ് ചൈന ഇവിടെ സ്ഥാപിച്ച ഒരു ടവർ ഇന്ത്യൻ സൈന്യം പൊളിച്ചു നീക്കിയത് സംഘർഷത്തിനു ഇടയാക്കിയിരുന്നുവെന്നും എന്നോടൊപ്പമുണ്ടായിരുന്ന സൈനികൻ പറയുന്നു.
135 കിലോ മീറ്റർ നീളത്തിൽ കിടക്കുന്ന തടാകത്തിലെ 35 കി മീ മാത്രമാണ് ഇന്ത്യൻ ഭാഗത്തുള്ളത് ബാക്കി 90 കി മീ പ്രദേശവും ചൈനയിലാണ് എന്നിരിക്കെ 2000 ത്തിൽ ഏകദേശം വെള്ളത്തിലൂടെ അതിക്രമിച് കയറി തടാകത്തിന്റെ 10 കിലോ മീറ്റർ ചൈന പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു എങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ സമയോചിത ഇടപെടൽ മൂലം പിൻവാങ്ങുകയായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രധിരോധത്തിനു ഏറ്റവും ഉയർന്ന (പിന്നെ വിരോധാഭാസമെന്നോണം ക്രിക്കറ്റിനും) തുക ബഡ്ജറ്റിൽ മാറ്റിവയ്ക്കുന്നുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്നതിന്റെ തെളിവാണ് പാംഗൊങ്ങ് തടാകത്തിലൂടെ ബോട്ടിൽ 10 കിലോ മീറ്റർ ചൈന അതിക്രമിച്ചു കയറിയിട്ടും മണ്ണെണ്ണ അടിച്ചു ഓടിക്കുന്ന നമ്മുടെ ജാംഭവാന്റെ കാലത്തുള്ള ബോട്ടുമായി ഇന്ത്യൻ സൈന്യത്തിന് അവന്മാരുടെ അടുത്ത് പോലും എത്താൻ സാധിച്ചില്ല എന്നത്. മാത്രമല്ല ചൈനീസ് പട്ടാളം ആവശ്യത്തിനു ആയുധങ്ങളും ആയിട്ടായിരുന്നു അന്ന് അതിക്രമിച്ചു കയറിയത്. അതിനു ശേഷം അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ഹൈ സ്പീഡ് ബോട്ടിന്റെ അവസ്ഥ ഇന്ന് എന്താണെന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ…
ഇന്ത്യൻ പ്രധാനമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിച്ചാൽ ഇങ്ങു വടക്ക് ലഡാക്കിൽ പാഞ്ഞു കയറും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പീപ്പിള്സ് ലിബറേഷൻ ആർമി അതിക്രമിച്ചു കയറിയാലും അവസാനം :ഇന്ത്യ -ചൈന ഭായ് ഭായ്’ എന്ന ഫ്ലാഗ് മീറ്റിങ്ങോടെ താത്കാലികമായി പ്രശ്നം തീരും. എങ്കിലും ഒരു അഗ്നി പര്വ്വതം അവിടെ പുകയുന്നുണ്ടെന്ന കാര്യം ഇന്ത്യൻ ഗവർന്മെന്റ് വിസ്മരിക്കരുത്.., ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ചപ്പോൾ തങ്ങളുടെ ഇന്ത്യയുമായുള്ള ഔദ്യോദിക പരിപാടികളും ദെലിഗെഷനും പിൻവലിക്കുന്നു എന്നറിയിച്ച ചൈന നൽകുന്നത് ശക്തമായ സന്ദേശം തന്നെയാണ്. പരമാണുവും ആറ്റം ബോംബും , മലപ്പുറം കത്തിയും എന്ത് കോപ്പുണ്ടെന്നു പറഞ്ഞു നടന്നിട്ടും കാര്യമില്ല.., സൈന്യത്തെ പ്രത്യേകിച്ച് ITBP യുടെ മനോബലം കൂട്ടണം.. അവരെ ആധുനികവത്കരിച്ചു പൂർണ്ണ സജ്ജരാക്കി നിർത്തണം.. എന്തും നേരിടാൻ അല്ലെങ്കിൽ ഈ നാടകത്തിനോന്നും നിൽക്കാതെ ചോദിക്കുന്നതങ്ങു കൊടുത്തേക്കണം അല്ല പിന്നെ…
ഞാൻ മടങ്ങുകയാണ് ഇവിടം സന്ദർശിക്കാൻ സാധിച്ചു എന്നുള്ളത് ജീവിതത്തിലെ ഒരു അപൂർവ ഭാഗ്യമായി കാണുന്നു.. സഹായിച്ച, കാര്യങ്ങൾ വിശദീകരിച്ചു തന്ന എല്ലാവർക്കും നന്ദി അറിയിക്കട്ടെ, സുരക്ഷാ കാരണങ്ങളാൽ ആരുടേയും പേരുകൾ പരാമർശിക്കുന്നില്ല…, ഭാരതത്തെ സംരക്ഷിക്കാൻ രാവുകൾ പകലുകളാക്കിയുള്ള നിങ്ങളുടെ സേവനം അത് മാറ്റുരയ്ക്കാൻ കഴിയാത്തതാനെന്ന തിരിച്ചറിവിൽ ഒരായിരം അഭിവാദ്യങ്ങൾ അർപ്പിക്കട്ടെ…
വസുദൈവ കുടുംബകം അതായത് .. ലോകമേ തറവാട് എന്ന സനാതന ഹിന്ദു ധർമ്മം തന്നെയാകട്ടെ നമ്മെ നയിക്കുന്നത് അത് തന്നെയാണ് നയിക്കേണ്ടതും അല്ലേ ?
ഏറ്റവും ഉന്നതമായ ഡിപ്ലോമസിയും നയതന്ത്രവും രാഷ്ട്രീയ ഇച്ഛാശക്തിയും കാണിക്കുകയും യുദ്ധം ഒഴിവാക്കി നമ്മുടെ രാജ്യാതിർത്തി സംരക്ഷിക്കാൻ സാധിക്കുകയും ചെയ്തില്ലെങ്കിൽ ആ ഹിമാലയൻ താഴ്വര സന്ദർശിക്കാൻ സാധിച്ച അപൂർവം സിവിലിയന്മാരുടെ പേരുകളോടൊപ്പം ചേർത്ത് വായിച്ച് ഇനിയൊരിക്കല്കൂടി അവിടം സന്ദർശിക്കാമെന്ന സ്വപ്നം എന്നെന്നേക്കുമായി ബാക്കിയാകും..
സമാധാനം പുലരട്ടെ
@അഡ്വ ശ്രീജിത്ത് പെരുമന



