ന്യൂഡൽഹി: ബ്രിട്ടനിലെ വംശീയ വിവേചനങ്ങളിൽ ആവശ്യമെങ്കിൽ ഇന്ത്യ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യ മഹാത്മാഗാന്ധിയുടെ നാടാണെന്നും അത്തരമൊരു നാടിന് ഒരിക്കലും വർഗ്ഗീയതയിൽ നിന്ന് കണ്ണു തിരിക്കാനാവില്ലെന്നും 15/03/21 തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വംശജയായ രശ്മി സാമന്തിനെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ പ്രേരിപ്പിച്ച വംശീയതയെയും സൈബർ ഭീഷണിയെയും കുറിച്ച് ബിജെപി എംപി ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായിട്ടായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
“മഹാത്മാഗാന്ധിയുടെ നാടെന്ന നിലയിൽ വർഗ്ഗീയത എവിടെയായിരുന്നാലും നമുക്ക് ഒരിക്കലും നമ്മുടെ കണ്ണുകളെ തിരിക്കാനാവില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്രയും പ്രവാസികളുള്ള ഒരു രാജ്യത്ത് ആയിരിക്കുമ്പോൾ പ്രത്യേകിച്ചും” അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതയായ രശ്മി സാമന്ത് നിയമിതയായി അഞ്ച് ദിവസത്തിനുള്ളിൽ രാജിവെക്കാൻ നിർബന്ധിതയായിരുന്നു.
രശ്മി സാമന്ത് സൈബർ ഭീഷണിയിലാണെന്നും രശ്മിയുടെ മാതാപിതാക്കളുടെ ഹിന്ദു മതവിശ്വാസങ്ങളെ ഒരു ഫാക്കൽറ്റി അംഗം പരസ്യമായി ആക്രമിച്ചതായും ബിജെപിയുടെ എം പി അശ്വിനി വൈഷ്ണവ് പറഞ്ഞു. രശ്മിയുടെ മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകൾ വംശീയ വിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് അവർക്ക് സ്ഥാനമൊഴിയേണ്ടി വന്നത്.




