കൊച്ചി: തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയായോ അല്ലാതെ സത്യ പ്രതിജ്ഞ ചെയ്‌തവര്‍ വീണ്ടും മറ്റൊരു ചടങ്ങില്‍ പ്രതിജ്ഞ മാറ്റി ചൊല്ലേണ്ടിവരും. ഈ രണ്ട് നാമത്തിലുമല്ലായെയുളള പ്രതിജ്ഞകള്‍ക്ക് സാധുതയില്ലെന്ന കോടതി വിധി നിലനില്‍ക്കുന്നതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചൊല്ലേണ്ട സാഹചര്യമുണ്ടാകാന്‍ പോകുന്നത്. അതേസമയം ഇതിന്‍റെ പേരില്‍ അയോഗ്യത കല്‍പ്പിക്കാനോ അംഗത്വം റദ്ദാക്കാനോ വ്യവസ്ഥയില്ലെങ്കിലും മുനിസിപ്പല്‍ നിയമം 143 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ 13 ദിവസത്തിനകം വീണ്ടും സത്യ പ്രതിജ്ഞ ചെയ്യണം .
അതുവരെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കില്ല. 13 ദിവസത്തിന് ശേഷവും സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനം ഒഴിവുളളതായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാം. കൗണ്‍സിലിലെ മറ്റംഗങ്ങള്‍ക്കോ വോട്ടര്‍മാര്‍ക്കോ ഇവര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനും സാധിക്കും. കഴിഞ്ഞ ദിവസം നടന്ന സത്യ പ്രതിജ്ഞാ ചടങ്ങുകളില്‍ തങ്ങളുടെ ഇഷ്ട വ്യക്തികളുടെ പേരില്‍ ചിലര്‍ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. അയ്യപ്പസ്വാമി. തോമാശ്ലീഹ, അല്ലാഹു നാമങ്ങളിലും, മതനേതാക്കളുടെ നാമത്തിലും മന്ത്രി കൃഷ്‌ണന്‍കുട്ടിയുടെ നാമത്തില്‍ വരെയും സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.
2001 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചളളിയില്‍ ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തതിനെ ചോദ്യം ചെയ്‌ത പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സത്യ പ്രതിജ്ഞ അസാധുവാക്കി വിധി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശ്രീനായായണ ഗുരു ദൈവമാണോയെന്ന ചോദ്യവും അന്ന് കോടതിയില്‍ നിന്നുണ്ടായി. തുടര്‍ന്ന് ഉമേഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും സമാന വിധിയാണുണ്ടായത്. അതേസമയം ദൈവം എന്നര്‍ത്ഥം വരുന്ന അല്ലാഹു പോലുളള സമാന പദങ്ങള്‍ ഉപോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധുവാകില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നെടുമങ്ങാട് വാര്‍ഡില്‍നിന്നും വിജയിച്ച ബിജെപി അംഗം കരമന അജിത് അയ്യപ്പ സ്വാമിയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഫോര്‍ട്ട് വാര്‍ഡില്‍ നി്‌നുളള മറ്റൊരു അംഗം ജാനകി അമ്മാള്‍ പദ്‌മനാഭ സ്വമിയുടെ പേരലിായിരുന്നു സത്യ പ്രതിജ്ഞ. സ്വതന്ത്ര അംഗങ്ങളായ മേരി ജിപ്‌സി തോമാ ശ്ലീഹായുടെ നാമത്തിലും, നിസാമുദ്ദീന്‍. ഐഎന്‍എല്‍അംഗം മുഹമ്മദ് ബഷീര്‍ എന്നിവര്‍ അളളാഹുവിന്റെ നാമത്തിലും സത്യ പ്രതിജ്ഞ ചെയ്‌തിരുന്നു.
പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ നിന്ന് ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എ മഹേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്‌തത് ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെ നാമത്തിലായിരുന്നു. ഈശ്വര നാമത്തില്‍ എന്ന് ചൊല്ലിക്കൊടുത്തപ്പോള്‍ മഹേന്ദ്രന്‍ ഈശ്വരനെന്നതിന്റെ സ്ഥാനത്ത് കൃണന്‍കുട്ടിയേട്ടന്‍ എന്ന് ഏറ്റ് ചൊല്ലുകയായിരുന്നു.



