തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളിൽ പുതിയൊരു അന്വേഷണമോ കേസോ നിയമപരമായി നിലനിൽക്കില്ലെന്ന് വിജിലൻസ് മുൻ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജി ശശീന്ദ്രൻ പറയുന്നു. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് രണ്ട് അന്വേഷണങ്ങളിലും കണ്ടെത്തിയതിന്‍റെ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ബിജു രമേശ് ആരോപണങ്ങൾ ആവർത്തിക്കുന്നു എന്നല്ലാതെ കേസിൽ പുതിയ കണ്ടെത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല. പുതിയ കണ്ടെത്തലുകൾ ഇല്ലാതെ കേസിൽ അന്വേഷണം സാധ്യമല്ല. അന്വേഷണം നടത്തണമെങ്കിൽ വിചാരണ കോടതിയുടെ അനുമതി വേണ്ടിവരുമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ബാർ കോഴക്കേസിലെ മുൻ നിയമോപദേഷ്ടാവ് കൂടിയായ് ജി ശശീന്ദ്രൻ.
കേസിൽ പ്രതിപക്ഷ നേതാവിനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജി ശശീന്ദ്രന്റെ അഭിപ്രായ പ്രകടനം. വിജിലൻസ് നടത്തുന്ന അന്വേഷണം ഒത്തുകളിയുടെ ഭാഗമാണെന്നും കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജു രമേശ് തിങ്കളാഴ്ച(23/11/2020) ആവശ്യപ്പെട്ടിരുന്നു.

