യു പിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

ഡൽഹി: ഹത്രാസിൽ മാധ്യമ റിപ്പോര്‍ടിംഗിനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന്​ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഈ ശ്രമത്തിനിടയിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് സുപ്രീംകോടതി തിങ്കളാഴ്ച (12/10/20) പരിഗണിച്ചത്. പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ്​ ഹാജരായത്​. ജാമ്യം കിട്ടാത്ത സാഹചര്യമാണെന്നും യു.എ.പി.എ അടക്കം ചുമത്തിയതിനാൽ ആറോ ഏഴോ വര്‍ഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും കപിൽ സിബൽ വാദിച്ചു. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി.
സുപ്രീംകോടതിയിലുള്ള ഹേബിയസ് കോര്‍പ്പസ് ഹരജി ഭേദഗതി വരുത്തി നൽകാനും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതിയിലെ കേസ് തള്ളാതെ നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പത്രപ്രവര്‍ത്തക യൂണിയനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →