ചെന്നൈ: . മുഖ്യമന്ത്രിയായി വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ്തായ് വാഴ്ത്തിന് മുമ്പ് വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി വിവാദം. സംഭവത്തിൽ നിയുക്ത മന്ത്രി ആധവ് അര്‍ജുനയാണ് ഇതു സംബന്ധിച്ച പ്രതികരണം നടത്തിയത്.വന്ദേമാതരം ആദ്യം ചൊല്ലുന്നതില്‍ ഗവര്‍ണറെ ആവര്‍ത്തിച്ച് എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പാലിക്കണം എന്നായിരുന്നു മറുപടി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് വന്ദേമാതരം ആലപിച്ചതെന്ന് മന്ത്രി പറഞ്ഞു.. ഭാവിയില്‍ ഇത് അനുവദിക്കില്ല. രാജ്യത്ത് എല്ലായിടത്തും സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും എല്ലാ കീഴ്വഴക്കങ്ങളും ടി വി കെ സര്‍ക്കാര്‍ പിന്തുടരുമെന്നും മന്ത്രി പറഞ്ഞു.
തമിഴ് തായ് വാഴ്ത്ത് മൂന്നാമതാകുന്നത് അംഗീകരിക്കാനാകില്ല
വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി വന്‍ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. ദേശീയ ഗാനത്തിനും തമിഴ് തായ് വാഴ്ത്തിനും മുന്‍പായി വന്ദേമാതരത്തിന്റെ പൂര്‍ണ രൂപം ആലപിച്ചത് ബി ജെ പിയെ പ്രീതിപ്പെടുത്താനാണെന്ന് ഡി എം കെ ആരോപിച്ചു. പ്രോട്ടോക്കോള്‍ മാറ്റം അന്വേഷിക്കണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതാകുന്നത് അംഗീകരിക്കാനാകില്ലെന്നും ടി വി കെയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, സി പി എം, സി പി ഐ, വി സി കെ പാര്‍ട്ടികള്‍ വ്യക്തമാക്കി.
ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നില്ല
ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ടെന്നാണ് ടി വി കെയുടെ അനൗദ്യോഗിക പ്രതികരണം. വന്ദേമാതരം ആലപിച്ചപ്പോള്‍ വിജയ്യും രാഹുല്‍ ഗാന്ധിയും കൂടെ പാടാന്‍ ശ്രമിച്ചില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.