കൊച്ചി: പന്തീരാങ്കാവ് അലനും താഹയ്ക്കും എതിരെയുള്ള യുഎപിഎ കേസിൽ വിചാരണക്കോടതിയുടെ അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി എൻ ഐ എയ്ക്ക് നിർദ്ദേശം നൽകി. പ്രതികളായ അലൻ ഷുഹൈബിനും താഹ ഫൈസലിനും വിചാരണക്കോടതിയിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ ഐ എ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ഹരി പ്രസാദും, കെ ഹരിപാലും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചത്. തീവ്രവാദപ്രവർത്തന ബന്ധം വ്യക്തമാക്കുന്ന രേഖകൾ ഉണ്ട് എന്ന് പ്രഥമദൃഷ്ട്യാ അംഗീകരിച്ചിട്ടുണ്ട്. തെറ്റായ വിലയിരുത്തലിൽ ജാമ്യം അനുവദിച്ചു എന്നായിരുന്നു എൻ ഐ എയുടെ വാദം. കേസ് അടുത്ത ആഴ്ച കോടതി പരിഗണിക്കും.
2019 നവംബർ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് പിടികൂടിയ അലനും താഹയ്ക്കും 10 മാസം ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. വീടുകളിൽനിന്ന് മാവോയിസ്റ്റ് രേഖകളും ലഘു രേഖകളും ബാനറും, വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി എൻ ഐ എ അവകാശപ്പെടുന്നു.
ഏപ്രിൽ 27 -നാണ് എൻ ഐ എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഒന്നാംപ്രതി അലൻ ഷുഹൈബും രണ്ടാംപ്രതി താഹ ഫൈസലും മൂന്നാം പ്രതി സി പി ഉസ്മാനുമാണ്. സി പി ഉസ്മാൻ ഒളിവിലാണ്.
