വികസിത് ഭാരത് ലക്ഷ്യത്തിലേക്ക് യുവശക്തിയെ ഏകോപിപ്പിക്കാൻ മൈ ഭാരതിനും എൻഎസ്എസിനും നിർണായക പങ്ക്: കേന്ദ്ര യുവകാര്യ-കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ
ഷില്ലോങ് | മേയ് 30, 2026
യുവ വികസനത്തിനായി മൈ ഭാരതും എൻഎസ് എസും കൈകോർത്ത്
യുവകാര്യ-കായിക മന്ത്രാലയത്തിന്റെ യുവകാര്യ വകുപ്പ് സംഘടിപ്പിച്ച രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ പരിപാടി ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM Shillong) സമാപിച്ചു. യുവജന പങ്കാളിത്തം വർധിപ്പിക്കുക, വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, വികസിത് ഭാരത് 2047 എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു
രാജ്യത്തുടനീളമുള്ള യുവകാര്യ വകുപ്പ്,മൈ ഭാരത് ( MY Bharat) ദേശീയ സേവന പദ്ധതി (NSS) എന്നിവയിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുത്തത്. കേന്ദ്ര യുവകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ, യുവകാര്യ വകുപ്പ് സെക്രട്ടറി ഡോ. പല്ലവി ജെയിൻ ഗോവിൽ,മൈ ഭാരത് സി.ഇ.ഒ. ഡോ. പ്രിയങ്ക ശുക്ല എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യനിർമാണത്തിനായുള്ള ശക്തമായ കൂട്ടായ്മയെന്ന് മന്ത്രി
മൈ ഭാരതും എൻഎസ് എസും യുവ വികസനത്തിന്റെ രണ്ട് പ്രധാന തൂണുകളാണെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. എൻഎസ് എസ് ക്യാമ്പസുകളിലെ യുവാക്കളെ ബന്ധിപ്പിക്കുമ്പോൾ മൈ ഭാരത് നേരിട്ട് സമൂഹത്തിലിറങ്ങി പ്രവർത്തിക്കുന്നുവെന്നും, ഇരുവരും ചേർന്നാൽ രാജ്യനിർമാണത്തിനായി വലിയ ജനകീയ പ്രസ്ഥാനമായി മാറാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാതലത്തിൽ കൂടുതൽ യുവപങ്കാളിത്തത്തിന് ആഹ്വാനം
ചിന്തൻ ശിവിറിൽ ലഭിച്ച നിർദേശങ്ങളും അനുഭവങ്ങളും ജില്ലാതലത്തിൽ ഫലപ്രദമായി നടപ്പാക്കുന്നതാണ് യഥാർത്ഥ വിജയമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ യുവജന ഉദ്യോഗസ്ഥർ യുവാക്കൾക്ക് പ്രചോദനമാകണം, യുവജന ക്ലബ്ബുകളെ ശക്തിപ്പെടുത്തണം, പ്രാദേശിക സമൂഹങ്ങളുമായി സഹകരിച്ച് കൂടുതൽ യുവാക്കളെ മൈ ഭാരത് പദ്ധതികളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും അംഗീകാരം
2025-26 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും ചടങ്ങിൽ ആദരിച്ചു. ഭൗതിക-സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനത്തിൽ ത്രിപുര, ജാർഖണ്ഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾ മികച്ച സംസ്ഥാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. വികസിത് ഭാരത് വില്ലേജ് ക്വിസ് പദ്ധതിയിൽ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ്, ബിഹാറിലെ പാറ്റ്ന, പശ്ചിമ ബംഗാളിലെ ബറായ്പൂർ എന്നീ ജില്ലകൾ മികച്ച ജില്ലകളായി അംഗീകാരം നേടി.
വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പരിപാടിയെന്ന് വിലയിരുത്തൽ
പങ്കെടുത്ത ഉദ്യോഗസ്ഥർ ചിന്തൻ ശിവിറിനെ പഠനത്തിനും ആശയവിനിമയത്തിനും മികച്ച വേദിയെന്ന് വിശേഷിപ്പിച്ചു. യുവകാര്യ വകുപ്പ് വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ ഇത്തരം പരിപാടിയാണ് സംഘടിപ്പിച്ചതെന്ന് മൈ ഭാരത് സി.ഇ.ഒ. ഡോ. പ്രിയങ്ക ശുക്ല പറഞ്ഞു. ഇതിലൂടെ രാജ്യവ്യാപകമായി യുവജന പങ്കാളിത്തവും പദ്ധതികളുടെ കാര്യക്ഷമതയും കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.