മോസ്കോ: ഹോർമുസ് കടലിടുക്ക് തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.മിക്ക രാജ്യങ്ങൾക്കും മുന്നിലും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമ്പോഴാണ് റഷ്യയുടെ അവകാശ വാദം. കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകൾക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തൽ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
വ്ലാഡിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.
ഇറാൻ-റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് പിന്നാലെയാണ് ഉഷാക്കോവിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
