കാബൂൾ: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്താൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം നിഷേധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാൻ മാധ്യമമായ ടോളോന്യൂസ്
തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് തവണ ഇവരുടെ വിസ അപേക്ഷകൾ നിരസിച്ചതായാണ് വിവരം. ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വിസ നിരസിച്ച വാർത്ത പുറത്തുവിട്ട അഫ്ഗാൻ മാധ്യമമായ ടോളോന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ ഭരണകൂടത്തിനെതിരെ ഭീകരാക്രമണങ്ങൾ നടത്തുന്ന തെഹ്രികെ താലിബാൻ പാകിസ്താൻ എന്ന പാക് താലിബാൻ സംഘടനയ്ക്ക് പിന്തുണ നൽകുന്ന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നയത്തിലുള്ള അതൃപ്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.
