സിഡ്നി: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിനെതിരെ വംശീയ വിദ്വേഷം നിറച്ച കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം.
‘ലിറ്റിൽ ബ്രൗൺ ഗേൾ’ എന്ന് കമല ഹാരിസിനെ പരിഹസിക്കുന്ന ജൊഹാനസ് ലീക്കിന്റെ കാർട്ടൂൺ ‘ദ ഓസ്ട്രേലിയൻ’ ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിവേചനം അവസാനിപ്പിക്കാൻ ഞാൻ നിങ്ങൾക്ക് ഈ ബ്രൗൺ നിറക്കാരിയായ പെൺകുട്ടിയെ കൈമാറുന്നു ‘ എന്ന് ജോ ബൈഡൻ പറയുന്നതായാണ് കാർട്ടൂൺ.
കാർടൂണിനെതിരെ വ്യാപക പ്രതിഷേധമാണ് ഓസ്ട്രേലിയയിൽ നിന്നു തന്നെ ഉയർന്നത്. ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റൂഡുൾപ്പടെ കാർട്ടൂണിനെതിരെ രംഗത്തുവന്നു.
എന്നാൽ ‘ദ ഓസ്ട്രേലിയൻ’ എഡിറ്റർ ഇൻ ചീഫ് ക്രിസ് ഡോറെ കാർട്ടൂണിനെ ന്യായീകരിച്ച് രംഗത്തു വന്നു. ‘കൊച്ചു ബ്രൗൺ പെൺകുട്ടി’ എന്നത് ജൊഹാനസിന്റെ വിശേഷണമല്ല , അത് ജോ ബൈഡൻ തന്നെ മുൻപ് ട്വീറ്റിൽ പറഞ്ഞ വാചകമാണ്. അത് അതേപടി എടുത്തു ചേർത്ത് വംശീയത തുറന്നു കാട്ടി അതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു കാർട്ടൂൺ എന്ന് അദ്ദേഹം പറയുന്നു.
പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജകൂടിയാണ് കമല.
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന് ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിൽ നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്.



