പാലക്കാട്: നെല്ലിൻ്റെ താങ്ങുവില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കർഷകർ. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാന സർക്കാരും താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. അതേസമയം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുടിശ്ശിക തീർത്തെന്ന് സംസ്ഥാന സർക്കാർ പറയുമ്പോഴും തുക കിട്ടാനുള്ളവർ ഇനിയും ഏറെയാണ്.
നെൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. താങ്ങുവിലയുടെ കാര്യത്തിൽ തീരുമാനമായില്ല. കൊയ്ത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ ഒന്നും നടത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. നേരത്തെ നെല്ല് സംഭരിച്ചതിൻ്റെ കുടിശ്ശിക കിട്ടാത്തവരും ഏറെയുണ്ട്. ഇത്തവണയും കടം വാങ്ങിയാണ് പലരും വിത്തിറക്കിയത്.
തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ജില്ലയിൽ അയൽ സംസ്ഥാനത്തെ സർക്കാർ നൽകുന്ന പരിഗണന എങ്കിലും വേണമെന്നാണ് പാലക്കാട്ടെ കർഷകരുടെ ആവശ്യം. കാർഷിക മേഖലയിൽ ഊന്നൽ നൽകുന്നുവെന്ന് പറയുമ്പോഴും സംസ്ഥാനത്തെ കർഷകരുടെ അവസ്ഥ ദയനീയമെന്നാണ് കർഷകരുടെ പരാതി.

