ന്യൂയോര്‍ക്ക്: ശാസ്ത്രജ്ഞനും ഇന്റല്‍ സ്ഥാപകനുമായ ഗോര്‍ഡന്‍ മൂര്‍(94) അന്തരിച്ചു. കമ്പ്യൂട്ടര്‍ വിപ്ലവത്തിനു തുടക്കമിട്ട അദ്ദേഹമാണു സിലിക്കണ്‍ വാലിയുടെ പ്രശസ്തിക്കു കാരണമായത്. 1965 ല്‍ അദ്ദേഹം അവതരിപ്പിച്ച മൂര്‍സ് ലോ കമ്പ്യൂട്ടര്‍ പ്രോസസര്‍ മേഖലയുടെ കുതിപ്പിനു കാരണമായി. സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന കമ്പ്യൂട്ടറുകളെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ്.
രസതന്ത്രത്തില്‍ പിഎച്ച്.ഡി. നേടിയ മൂറിനെ ട്രാന്‍സിസ്റ്ററുകളുടെ ലോകത്തെത്തിച്ചത് ആദ്യകാല ട്രാന്‍സിസ്റ്റര്‍ രൂപകല്‍പന ചെയ്ത ശാസ്ത്രജ്ഞന്‍ വില്യം ഷാക്ലിയാണ്. 1968 ല്‍ റോബേര്‍ട്ട് നോയ്‌സിനൊപ്പം മൂര്‍ സ്ഥാപിച്ച ഇന്റലാണു മൈക്രോപ്രോസസര്‍ മേഖലയില്‍ ഇപ്പോഴും ഒന്നാമത്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും മൂറിനോട് കടപ്പെട്ടിരിക്കുന്നു. 2002 ല്‍ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലയന്‍ പുരസ്‌കാരം- മെഡല്‍ ഓഫ് ഫ്രീഡം അദ്ദേഹത്തിനു ലഭിച്ചു. ഭാര്യ: ബെറ്റി. മക്കള്‍: സ്റ്റീവന്‍, കെന്നത്ത്.

