ജീവനക്കാര്‍ കുറവ്; ശബരിമല ഭണ്ഡാരത്തിലെ പണമെണ്ണാന്‍ താമസം

ശബരിമല: സന്നിധാനത്ത് ഭണ്ഡാരത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പണം എണ്ണി തീരുന്നില്ല. 141 ജീവനക്കാര്‍ മാത്രമാണുള്ളത്. കുറഞ്ഞത് 200 പേരെങ്കിലും ഉണ്ടെങ്കിലെ അന്നന്ന് വരുന്ന പണം പൂര്‍ണമായി എണ്ണിത്തീരുകയുള്ളൂ. ശ്രീകോവിലിന് മുന്നിലെ ഹുണ്ടികയില്‍ നിന്നും കണ്‍വയര്‍ ബല്‍റ്റ് വഴി വരുന്ന പണവും ശബരീപീഠം മുതല്‍ സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളിലേയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്.

നാണയങ്ങള്‍ തരം തിരിക്കുന്നത് ജീവനക്കാരെവച്ചാണ്. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 4.30 മുതല്‍ 9.30 വരെയും രണ്ട് ഷിഫ്ടായാണ് പ്രവര്‍ത്തനം. നോട്ടുകളാണ് ഇപ്പോള്‍ ഭണ്ഡാരത്തില്‍ കൂടുതല്‍ എത്തുന്നത്. നാണയങ്ങള്‍ എണ്ണി തീര്‍ക്കുന്നതിനാണ് കാലതാമസം. ഇവ അട്ടിയിട്ടാണ് എണ്ണുന്നത്. ഒരു രൂപ തന്നെ പല വലിപ്പമുള്ള നാണയങ്ങള്‍ ഉള്ളതിനാല്‍ യന്ത്രത്തില്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ല. തിരക്ക് കൂടുന്നതോടെ പഴയ ഭണ്ഡാരം കൂടി തുറക്കേണ്ടി വരും. ഇതിനായി കൂടുതല്‍ ജീവനക്കാരെയും ഗാര്‍ഡ് ഡ്യൂട്ടിക്കാരെയും അധികമായി നിയമിക്കേണ്ടി വരും. നിലവിലുള്ള പുതിയ ഭണ്ഡാരത്തിന് സ്ഥല സൗകര്യക്കുറവുമുണ്ട്.

വൈക്കത്തഷ്ടമിയായതിനാല്‍ അവിടെ നിന്നുള്ള ജീവനക്കാര്‍ എത്തിയിരുന്നില്ല. അടുത്ത ദിവസം അമ്പതോളം ജീവനക്കാര്‍ എത്തുമെന്നും ഇതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →