തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സർക്കാർ നേരിട്ട് റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള സാധ്യത തേടുക. രജിസ്ട്രേഷൻ ഇല്ലാതെ തൊഴിലാളികളെ എത്തിക്കുന്നത് ചൂഷണത്തിന് കാരണമാകുന്നു. പല ഏജന്റുമാർക്കും ലൈസൻസ് ഇല്ല. ഇതിന് പരിഹാരമായിട്ടാണ് സർക്കാർ നേരിട്ട് റിക്രൂട്ട് ചെയ്യാനുള്ള ആലോചന.
തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാർക്കും ലൈസൻസിംഗ് നിർബന്ധമാക്കും. ഇതര സംസ്ഥാന തൊഴിലാളി പ്രശ്നം പരിഹരിക്കാൻ പ്രത്യേക സംവിധാനം വേണം. ഇതിനായി നോർക്ക മാതൃകയിൽ പ്രത്യേക സംവിധാനം ആലോചിക്കും. കുട്ടികളുമായി ജോലിക്ക് എത്തുന്ന അമ്മമാരുടെ പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. കൂടുതൽ തൊഴിലാളികൾ ഉള്ള എല്ലാ സ്ഥലത്തും ക്രഷ് ആവശ്യമാണ്.ഇതിനുള്ള നടപടിക്കും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു
അതിഥി തൊഴിലാളികളുടെ പ്രശ്നം, നേരിടുന്ന ചൂഷണം, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥ അങ്ങനെ ഈ മേഖലയിലെ സമസ്ത വിവരങ്ങളും ഉൾക്കൊള്ളിച്ച് വിശദമയ വാർത്തകൾ വന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇടപെടൽ വ്യക്തമാക്കി തൊഴിൽ മന്ത്രിയുടെ പ്രതികരണം.

