തിരുവനന്തപുരം: ഷാരോൺ കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗായത്രി , സുമ എന്നീ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്. ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ. തിരുവനന്തപുരം റൂറൽ എസ്.പി. ഡി. ശില്പയാണ് നടപടി സ്വീകരിച്ചത്.
2022 ഒക്ടോബർ 31തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽവെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നാല് വനിതാ പോലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല ഉണ്ടായിരുന്നത്. രണ്ട് വനിതാ പോലീസുകാർ ചേർന്നാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്ക് കൊണ്ടു പോയത്. എന്നാൽ പ്രതികളെ സുരക്ഷിതമായി കൊണ്ടു പോകുന്ന ശുചിമുറി ഒഴിവാക്കി പോലീസ് സ്റ്റേഷന് പിറകിലുള്ള ശുചിമുറിയിലേക്കാണ് കൊണ്ടുപോയത്. ശുചിമുറിയിൽ ഗ്രീഷ്മയെ കയറ്റുന്നതിന് മുമ്പ് അവിടെ അപകടകരമായ എന്തെങ്കിലും സാമഗ്രികൾ ഉണ്ടോ എന്ന കാര്യം പരിശോധിച്ചതുമില്ല. ഇങ്ങനെ ഗുരുതരമായ വീഴ്ചയാണ് കാവൽ നിന്ന രണ്ടു വനിതാ പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യം റൂറൽ എസ്.പി. തന്നെ സമ്മതിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്

