ബംഗളൂരു: പോക്സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ 23 കാരനായ യുവാവിനെതിരെയുള്ള വിചാരണ നടപടികൾ റദ്ദാക്കി കർണാടക ഹൈകോടതി. സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷൻസ് കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ഇവർക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയത്.
പ്രോസിക്യൂഷന്റെ എതിർപ്പ് അവഗണിച്ച് കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് അംഗീകരിച്ച് നടപടികൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. വിവാഹിതരായി ഒരു കുട്ടിയുള്ള ദമ്പതികൾക്ക് മുന്നിൽ കോടതിയുടെ വാതിൽ അടക്കപ്പെട്ടാൽ അത് നീതിനിഷേധമായിരിക്കുമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു


