തിരുവനന്തപുരം: മന്ത്രിമാർ തീരുമാനം എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ കുറ്റപ്പെടുത്തൽ. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖം. എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്നും 2022 ഓഗസ്റ്റ് 11ന് നടന്ന യോഗത്തിൽ വിമർശനം ഉയർന്നു.
സി.പി.എം. സംസ്ഥാന സമിതിയിലെ ഇന്നത്തെ പ്രധാന ചർച്ച സർക്കാരിന് ജനകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. ഈ കർമപദ്ധതി സംബന്ധിച്ച രേഖയിലാണ് മന്ത്രിമാരെ പൊതുവിൽ വിമർശന വിധേയമാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമാണെങ്കിലും മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്നാണ് പ്രധാനപ്പെട്ട കുറ്റപ്പെടുത്തലായി രേഖയിൽവന്നിരിക്കുന്നത്
മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തീരുമാനം എടുക്കാൻ മടി കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ശരിയല്ല എന്നാണ് രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മന്ത്രിമാർക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്.



