ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനു സമീപം ആയിരംതൈയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. ഒരാളെ മത്സ്യ തൊഴിലാളികൾ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർഥികളിൽ മൂന്നുപേരാണ് തിരിയിൽപ്പെട്ടത്. കടക്കരപ്പള്ളി സ്വദേശി നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി(16), കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ്(16) എന്നിവരെയാണ് കാണാതായത്.
കടൽ ശക്തമായതിനാൽ തിരച്ചിൽ നടത്താനായിട്ടില്ല. അഗ്നിശമനസേനയും തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി. തീരദേശ പൊലീസ് തിരച്ചിലിനായി ബോട്ടിറക്കിയെങ്കിലും കടൽ പ്രക്ഷ്ബുധമായതിനാൽ സാധിച്ചില്ല. തീരത്തു പ്രത്യേക വൈദ്യുതിവിളക്കുകളും സംവിധാനങ്ങളും ഒരുക്കി രാത്രിയിലും സേനകൾ സജ്ജമായിട്ടുണ്ട്. മുങ്ങിത്താഴ്ന്ന ഒരാളെ മത്സ്യതൊഴിലാളികൾ കയറ് എറിഞ്ഞു നൽകിയാണ് രക്ഷപ്പെടുത്തിയത്. കടക്കരപ്പള്ളി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം കാത്തുനിൽക്കുന്നവരാണ് വിദ്യാർഥികൾ. വൈകിട്ട് അഞ്ചോടെയാണ് ആറംഗസംഘം തീരത്തെത്തിയതെന്നാണ് വിവരം.
ഇതിൽ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടൻതന്നെ ഇവർ തിരയിൽപ്പെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിതാണ ഇവർ സഹായത്തിന് നിലവിളിച്ചു. ശബ്ദം കേട്ട മത്സ്യതൊഴിലാളികൾ എത്തി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും രണ്ടുപേരും മുങ്ങിതാഴ്ന്നു. ചേർത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തിൽ പൊലീസും കടക്കരപ്പള്ളിയിലെയും ചേർത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയൻ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്



