തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (11-06-2020) 83 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. അറുപത്തി രണ്ടു പേർക്ക് രോഗമുക്തി. തൃശ്ശൂർ 25, പാലക്കാട് 13, മലപ്പുറം 10, കാസർകോട് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നീ ക്രമത്തിലാണ് ജില്ലതിരിച്ചുള്ള രോഗബാധയുടെ കണക്ക്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ കണ്ടെത്തി. തൃശൂർ ജില്ലയിലെ 10 പേർക്കും മലപ്പുറം ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 5 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. സംസ്ഥാനത്തെ കൊറോണ ബാധ ഉടനെയൊന്നും ശമിക്കുകയില്ല. ഇത് എന്ന് അവസാനിക്കും പറയാനാവില്ല. അതുകൊണ്ട് ജനങ്ങൾ ജാഗ്രത കൈവിടരുത് – മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിതിവിവര റിപ്പോര്‍ട്ട്

| ലോകം | ഇന്ത്യ | കേരളം | |
| രോഗം ബാധിച്ചവർ | 7,515,332 | 2,97,001 | 2,243 |
| രോഗം ഭേദമായവർ | 3,810,713 | 1,46,074 | 967 |
| ചികിത്സയില്‍ കഴിയുന്നവർ | 3,284,126 | 1,42,454 | 1,258 |
| മരണപ്പെട്ടവർ | 420,493 | 8,473 | 18 |
കണ്ണൂർ ജില്ലയിൽ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പി.കെ. മുഹമ്മദ് (70) നിര്യാതനായി. മേയ് 22ന് ഒമാനിൽ നിന്നും വന്ന ഇദ്ദേഹത്തിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 16 പേരുടെയും (രണ്ട് കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി), പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കണ്ണൂർ (രണ്ട് കോഴിക്കോട് സ്വദേശി, ഒരു കാസർഗോഡ് സ്വദേശി) ജില്ലയിൽ നിന്നുള്ള 8 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, എറണാകുളം ജിലയിൽ നിന്നുള്ള 6 പേരുടെയും (ഒരു പത്തനംതിട്ട സ്വദേശി), കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1258 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
n vbjസംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,17,027 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1922 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 5044 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,03,757 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2873 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 27,118 സാമ്പിളുകൾ ശേഖരിച്ചതിൽ 25,757 സാമ്പിളുകൾ നെഗറ്റീവ് ആയി.
പുതുതായി രണ്ട് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി, ലക്കിടി പേരൂർ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
35 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 133 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നാവായിക്കുളം, നെല്ലനാട്, കുളത്തൂർ, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, മാണിക്കൽ എന്നിവയാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകൾ.

