കൊച്ചി: വൈഗയെ താൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പിതാവ് സനുമോഹന്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍. സനുമോഹന്‍ ആസൂത്രിതമായാണ് വൈഗയെ കൊലപ്പെടുത്തിയതെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 19/04/21 തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. സനു മോഹന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും 15 ദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സനുവിൻ്റെ കടബാധ്യതയാണ് മകളെ കൊലപ്പെടുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് ഈ ഘട്ടത്തിൽ കരുതുന്നത്. തനിക്ക് മകളെ വിട്ട് പോകാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് സനു പറയുന്നത്. ഇതില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഒപ്പം കേസില്‍ മൂന്നാമതെരാള്‍ക്ക് പങ്കില്ലെന്നും സനുമോഹന്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
‘മുട്ടാർ പുഴയിൽ നിന്ന് വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോഹൻ വാളയാർ വഴി കേരളം വിട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓരോ ഘട്ടത്തിലും തെളിവുകൾ സമർത്ഥമായി ഇയാൾ നശിപ്പിച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് സനു മൂകാംബിയയിലേക്ക് എത്തിയത്.
പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സനുവെന്ന് മനസിലാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.
ഇപ്പോൾ സനു മൊഴികളെല്ലാം മാറ്റി മാറ്റി പറയുകയാണ്. പത്തുമിനിറ്റിനുള്ളിൽ തന്നെ ഇയാൾ മൊഴികൾ മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല.
മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. “
കമ്മീഷണർ പറഞ്ഞു.
വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
