വടകര: ഓണാഘോഷത്തിനിടെ അദ്ധ്യാപകൻ ശകാരിച്ചതിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽനിന്ന് ഇറങ്ങി ഓടി. കൂട്ടുകാരെ ഫോണിൽവിളിച്ച് ആത്മഹത്യചെയ്യുകയാണെന്ന് പറഞ്ഞതോടെ ഇവർ അധ്യാപകരോട് കാര്യം പറഞ്ഞു. അധ്യാപകർ ഉടൻ വടകര പോലീസിലും വിവരമറിയിച്ചു.
പാളത്തിലൂടെ ഓടിയ വിദ്യാർത്ഥിയുടെ പിന്നാലെ പോലീസും .
മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഇരിങ്ങൽ ഭാഗത്താണുള്ളതെന്ന് കണ്ടെത്തി. പോലീസ് സ്ഥലത്തെത്തിയപ്പോൾ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ നിൽക്കുകയായിരുന്നു, വിദ്യാർഥി. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് അടുത്തേക്കുചെന്നപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് പാളത്തിലൂടെ ഓടി. പിന്നാലെ പോലീസും ഓടി. തുടർന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കളോടൊപ്പം വിട്ടു.
പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരോടൊപ്പം വിട്ടു. വടകര എസ്ഐ എം.കെ. രഞ്ജിത്ത്, എഎസ്ഐ ഗണേശൻ, സിപിഒ സജീവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു


