നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സർവീസ് ആരംഭിച്ച റോബിൻ ബസിന് ബദലായി എസി വോൾവോ ബസോടിക്കാൻ കെഎസ്‌ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഈരാറ്റുപേട്ട വഴി കോയമ്പത്തൂരേക്ക് സർവീസ് നടത്താനാണ് കെഎസ്ആർടിസി തീരുമാനം. നേരത്തെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്ര് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു.മുഖ്യമായും റോബിൻ ബസിന് എതിരെയായിരുന്നു ഇത്.
പുലർച്ചെ 4.30ന് പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് പോകുക. തിരികെ വൈകുന്നേരം 4.30ന് കോയമ്പത്തൂരിൽ നിന്നും വോൾവോ ബസ് പത്തനംതിട്ടയ്ക്കുള്ള സർവീസ് നടത്തും. നാളെമുതൽ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നാരംഭിച്ച റോബിൻ ബസിന്റെ യാത്രയെ തുടർച്ചയായി എംവിഡി തടഞ്ഞതോടെ നാട്ടുകാരും യാത്രികരും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ തുടങ്ങി. ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. ഇതോടെ നാട്ടുകാരും യാത്രികരും ഉദ്യോഗസ്ഥരെ കൂകി വിളിക്കാൻ ആരംഭിച്ചു.റോബിനെ ആനയിക്കാൻ നിരത്തുകളിൽ വൻജനക്കൂട്ടമാണ് എത്തിയത്.പത്തനംതിട്ടയിൽ നിന്നും യാത്ര ആരംഭിച്ച ബസിനെ വഴിയുടനീളം എംവിഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തടഞ്ഞുനിർത്തിയിരുന്നു. പത്തനംതിട്ടയിൽ യാത്ര പുറപ്പെട്ട് 200മീറ്ററിനകം വണ്ടി തടഞ്ഞ് 7500 രൂപ പിഴയടയ്ക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥർ പിന്നെ ബസ് വിട്ടുനൽകുകയായിരുന്നു. റോബിൻ പുതുക്കാട് എത്തിയപ്പോഴും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.അപ്പോൾ യാത്രക്കാരും ക്ഷുഭിതരായി രംഗത്തെത്തുകയായിരുന്നു
