ലക്ഷങ്ങൾ വിലവരുന്ന തക്കാളി തോട്ടങ്ങളിൽ നിന്ന് മോഷണം പോകുന്നതായി പരാതി. . മോഷണങ്ങൾ പതിവായതോടെ തക്കാളി തോട്ടങ്ങൾക്ക് പൊലീസ് സുരരക്ഷ ഏർപ്പെടുത്തി. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്കാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടമാണ് നിർദേശം നൽകിയത്. തക്കാളിക്ക് കഴിഞ്ഞ ഒരുമാസത്തലേറെയായി വൻവിലക്കയറ്റമാണുണ്ടായിരിക്കുന്നത്.
കർണാടകയിൽ വിവിധ തോട്ടങ്ങളിൽ മോഷണം നടന്നിരുന്നു. ചാമരാജനഗറിലെ കബ്ബെപുരയിൽ ഒന്നര ഏക്കർ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച ആരോ നശിപ്പിച്ചിരുന്നു.നേരത്തെ കോലാറിൽ നിന്ന് രാജാസ്ഥാനിലേക്ക് കൊണ്ടു പോയ 20 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവർ മറിച്ചുവിറ്റിരുന്നതായി വാർത്തകൾ വന്നിരുന്നു. കർഷകനെ ആക്രമിച്ച് തക്കാളി കവർന്ന വാർത്തയും എത്തിയിരുന്നു.
അതേസമയം തക്കാളി വിറ്റ് കർഷകർ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. തക്കാളി വിറ്റ് വെറും 45 ദിവസം കൊണ്ട് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കർഷകൻ 4 കോടി രൂപ നേടി. 2023 ഏപ്രിൽ ആദ്യ വാരമാണ് തന്റെ 22 ഏക്കർ കൃഷിയിടത്തിൽ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂൺ അവസാനത്തോടെ വിളവെടുക്കാനായി. കർണാടകയിലെ കോലാർ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികൾ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതൽ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്



