കണ്ണൂരിൽ തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവുണ്ട്. തെരുവുനായ ശല്യം പ്രതിരോധിക്കാൻ നടപടിയില്ലെന്ന് ആക്രമണത്തിൽ പരുക്കേറ്റ ജാൻവിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയും മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ പതിനൊന്നുകാരൻ അതിദാരുണമായി തെരുവുനായ അക്രമത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാൻവിയുടെ സംഭവവും. കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ജാൻവി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടി രിക്കെ തെരുവുനായകൾ ആക്രമിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ജാൻവി ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ കൈകൾക്കും കാലിനും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
അതേസമയം തുടർച്ചയായി ഉണ്ടാകുന്ന തെരുവുനായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകർ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദേശീയപാത ഉപരോധിച്ചു.



