ജയ്പൂർ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും വലിപ്പത്തിൽ ഇന്ത്യയിലെ രണ്ടാമത്തെയും സ്റ്റേഡിയം ജയ്പൂരിൽ നിർമാണത്തിനൊരുങ്ങുന്നു. 75000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം നിർമിക്കുന്നത് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും വേദാന്ദ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സിങ്കും ചേർന്നാണ്. രാജസ്ഥാൻ സർക്കാർ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സ്റ്റേഡിയം നിർമാണം സംബനധിച്ച് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും വേദാന്ത ഗ്രൂപ്പും തമ്മിൽ ധാരണാപത്രിത്തിൽ ഒപ്പുവെച്ചു.
അനിൽ അഗർവാൾ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം എന്നായിരിക്കും ജയ്പൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൻറെ പേര്. സ്റ്റേഡിയം നിർമാണത്തിനായി ചൗപ് ഗ്രാമത്തിൽ രാജസ്ഥാൻ സർക്കാർ 100 ഏക്കർ ഭൂമി വിട്ടുനൽകും. രണ്ട് ഘട്ടമായിട്ടായിരിക്കും സ്റ്റേഡിയത്തിൻറെ നിർമാണം പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിൽ 40000 പേർക്കിരിക്കാവുന്ന തരത്തിലായിരിക്കും സ്റ്റേഡിയം നിർമിക്കുക. 400 കോടി രൂപയാണ് ആദ്യഘട്ടത്തിൻറെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ 300 കോടി രൂപ മുടക്കിൽ ഹിന്ദുസ്ഥാൻ സിങ്ക് സ്റ്റേഡിയം വിപുലീകരിക്കും. 100 കോടി രൂപ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ മുടക്കും. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിൽ 11 ക്രിക്കറ്റ് പിച്ചുകൾ രണ്ട് പ്രാക്ടീസ് ഗ്രൗണ്ടുകൾ, ഒരു ക്രിക്കറ്റ് അക്കാദമി, ഹോസ്റ്റൽ, 3500 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം, ക്ലബ്ബ് ഹൗസ്, ഹോട്ടൽ, ജിം എന്നിവയും സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് നിർമിക്കും. 2023 ൽ വർഷം ആദ്യഘട്ടവും 2024 ൽ രണ്ടാം ഘട്ടവും പൂർത്തിയാക്കുന്ന രീതിയിലാണ് നിർമാണം.
1,32000 പേരെ ഉൾക്കൊള്ളാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഒരു ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്. 68000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കൊൽക്കത്ത ഈഡൻ ഗാർഡൻസാണ് വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത്
