കൊച്ചി : കുട്ടികളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കളിൽ നിന്ന് അകറ്റാൻ പൊലീസിന് കഴിയില്ലെന്ന് ഹൈക്കോടതി . ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച്, കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന്ന നൽകേണ്ടത്. പരിചരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തവും കുട്ടിയുടെ സംരക്ഷണവും പ്രാഥമികമായി കുടുംബത്തിന്റേതാണ്. അതുകൊണ്ട് കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ബാലഭിക്ഷാടനത്തിൻറെ പേരിൽ ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ആറും ഏഴും വയസുള്ള കുട്ടികളെയാണ് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയത്.
കുട്ടികൾ മാതാപിതാക്കളെ പേന വിൽക്കുന്നതിനും മറ്റുമായി സഹായിക്കുന്നത് ബാലവേലയ്ക്ക് തുല്യമാകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ദരിദ്രനായിരിക്കുകയെന്നത് ഒരു കുറ്റമല്ലന്നും ഹൈക്കോടതി പറഞ്ഞു.



