പാസ്വേഡ് പങ്കിടലിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്ലിക്സ്

മുംബൈ: പാസ്വേഡ് പങ്കിടലിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്ലിക്സ്. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്നാണ് സൂചന. ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ പാസ്വേഡ് അടുപ്പമുള്ളവര്‍ക്ക്‌ കൈമാറുന്നത് പതിവാണ്.

പാസ്വേഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതാണ് വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണമെന്നാണ് നെറ്റ്ഫ്ലിക്സിന്റെ വിലയിരുത്തല്‍.ഈ വര്‍ഷം തുടങ്ങിയ ശേഷം ആദ്യമായി നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍, വളര്‍ച്ച മന്ദഗതിയിലാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 2022 ന്റെ ആദ്യ പകുതിയില്‍ 12 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 24.1 ലക്ഷം വരിക്കാരാണ് പ്ലാറ്റ്ഫോമിലെത്തിയത്.ഇതോടെ നെറ്റ്ഫ്ലിക്സിലെ ആകെ വരിക്കാരുടെ എണ്ണം 22.31 കോടിയായി. ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ വരിക്കാര്‍. സ്ട്രെയ്ഞ്ചര്‍ തിങ്ക്സ്, ഡാമര്‍-മോണ്‍സ്റ്റര്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് പരമ്പരകള്‍ വരിക്കാരുടെ എണ്ണം ഉയര്‍ത്താന്‍ നെറ്റ്ഫ്ലിക്സിനെ സഹായിച്ചു.ത്രൈമാസ കണക്കുകള്‍ വിശദീകരിക്കുന്ന സമയത്താണ് ലോഗിന്‍ വിശദാംശങ്ങള്‍ കൈമാറുന്ന ഉപയോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ച കാര്യം കമ്പനി അറിയിച്ചത്. എന്നാല്‍, ഫീസ് എത്രയായിരിക്കും എന്ന കാര്യം അറിയിച്ചിട്ടില്ല. നാലു ഡോളര്‍ വരെയാകാമെന്നാണ് റിപ്പോര്‍ട്ട്.ജൂലൈ-സെപ്റ്റംബറില്‍ 793 കോടി ഡോളര്‍ ആയിരുന്നു നെറ്റ്ഫല്‍ക്സിന്റെ ആകെ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ വര്‍ധന.അതിനിടെ, നവംബര്‍ മൂന്ന് മുതല്‍ പരസ്യമുള്‍പ്പെടുത്തിയുള്ള പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ യു.എസില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്. വരും മാസങ്ങളില്‍ ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, യുകെ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ കൂടി ഈ പ്ലാനെത്തും.അതേസമയം, ഇന്ത്യയില്‍ പരസ്യമുള്‍പ്പെടുത്തിയുള്ള പ്ലാന്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. 55 ഗെയിമുകളും നെറ്റ്ഫ്ലിക്സിലെത്തും. നിലവില്‍ 35 ഗെയിമുകളാണ് നെറ്റ്ഫ്ലിക്സിലുള്ളത്.

Share
അഭിപ്രായം എഴുതാം