ദില്ലി: എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ജയിലിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ദില്ലി മണ്ഡോലി ജയിലിൽ മരിച്ചത്. ജയിലിൽ തളർന്നു വീണ അമീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഐഎസ് കേസിലായിരുന്നു അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു അമീനെതിരായ കുറ്റപത്രം വിശദമാക്കുന്നത്. ടെലഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഐഎസ്ഐഎസ് ആശയപ്രചാരണം നടത്തുകയും ഐഎസ്ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അമീനിനെതിരെ എൻഐഎ ചുമത്തിയിട്ടുള്ള കുറ്റമാണ്.
2020 മാർച്ച് മാസത്തിൽ കശ്മീർ സന്ദർശിച്ച മുഹമ്മദ് അമീൻ അവിടെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും എൻഐഎ ആരോപിക്കുന്നുണ്ട്. ഐഎസ്ഐഎസിൻറെ അക്രമസ്വഭാവമുള്ള ആശയ പ്രചാരണത്തിന് ഫണ്ട് ശേഖരണം നടത്തിയെന്നും എൻഐഎ നേരത്തെ വിശദമാക്കിയിരുന്നു



