തിരുവനന്തപുരം: വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാൽ പൊലീസിന് നേരിട്ട് കേസ് എടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ബന്ധുവായ സി സത്യൻ കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വിശദീകരണം. കോടതി നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരം പരാതികളിൽ തുടർ നടപടി സ്വീകരിക്കാനാകു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചതായി പിണറായി വിജയൻ വിശദീകരിച്ചു. അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിൻറെ വാർത്ത നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കണ്ണൂർ മീഡിയയുടെ ശിവദാസൻ കരിപ്പാലിന് നേര ബന്ധു ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസൻ കരിപ്പാലിൻറെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടൻറെ മകൻ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത്



