മോസ്‌കോ: യുക്രൈന്‍ അധിനിവേശം നൂറുനാള്‍ പിന്നിടുമ്പോഴും ഇന്ധന വ്യാപാരത്തില്‍ കോട്ടമില്ലാതെ റഷ്യ. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തത് ചൈന. പട്ടികയില്‍ ഇന്ത്യ ഒന്‍പതാമത്.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത ഇറക്കുമതിക്കാരായ പല രാജ്യങ്ങളും മുഖം തിരിക്കുമ്പോഴും 93 ബില്യണ്‍ യൂറോയുടെ എണ്ണക്കയറ്റുമതി റഷ്യയ്ക്ക് നടത്താനായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത് ചൈനയാണ്. ഇറക്കുമതിക്കാരുടെ പട്ടികയിലെആദ്യ പത്തു സ്ഥാനങ്ങളില്‍ ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്. ഒന്‍പതാമതാണ് ഇന്ത്യ.
ലോകത്തിലെ ഒന്നാം നമ്പര്‍ എണ്ണ കയറ്റുമതിക്കാരായ റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ വ്യാപാരമേഖലയില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. അതിനിടയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് സന്നദ്ധത പ്രകടിപ്പിച്ചതാണ് വിപണിക്ക് ഉണര്‍വേകിയത്.നൂറു ദിവസത്തെ കണക്കെടുത്താല്‍ 61 ശതമാനം വ്യാപാരവും യൂറോപ്യന്‍ യൂണിയനുമായിട്ടാണു നടന്നത്. ഏകദേശം 57 ബില്യന്‍ യൂറോ ഇതിലൂടെ റഷ്യയ്ക്ക് നേടാനായതായി സി.ആര്‍. ഇ.എ (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍) പുറത്തുവിട്ട വിശദാംശങ്ങളില്‍ പറയുന്നു. ഇന്ത്യയും െചെനയും കൂടാതെ ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, തുര്‍ക്കി, ഫ്രാന്‍സ്, പോളണ്ട്, ദക്ഷിണ കൊറിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതിയില്‍ മുന്നിലുള്ള രാജ്യങ്ങള്‍.സൈനിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള റഷ്യയുടെ പ്രധാന വരുമാനസ്രോതസാണ് ക്രൂഡ് ഓയില്‍ വ്യാപാരം. യുക്രൈനില്‍ നിന്നു സേനയെ പിന്‍വലിക്കാനുള്ള യാതൊരു സൂചനയും നല്‍കാത്ത പശ്ചാത്തലത്തില്‍ ഇന്ധനവ്യാപാരത്തിലെ ഉണര്‍വ് യുദ്ധത്തെ എങ്ങനെ വഴിതിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

