റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ മരംമുറിയിൽ ബെന്നിച്ചൻ തോമസിനെതിരായ വകുപ്പുതല നടപടികൾ അവസാനിപ്പിച്ചു

May 20, 2022 - 8:27 am

തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകി അവസാനിപ്പിച്ച് സ‍ർക്കാർ. നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.

ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാട് സ‍ർക്കാരിന് അനുവാദം നൽകി ഉത്തരവ് ഇറക്കിയതോടെയാണ് ബെന്നിച്ചനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായത് . ഉത്തരവിറക്കുന്നതിൽ ബെന്നിച്ചൻ തോമസ് ജാഗ്രത കാണിച്ചില്ലെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ മുന്നറിയിപ്പ് നൽകി തീർപ്പാക്കിയത്. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർന്നാണ് ബെന്നിച്ചൻ തോമസ്

മുല്ലപ്പെരിയാർ മരംമുറിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിറക്കിയതിൻറെ ഉത്തരവാദിത്തം ബെന്നിച്ചന് മാത്രമല്ലെന്നും സർവീസിൽ നിന്ന് മാറ്റിനിർത്താൻ തക്ക കുറ്റം ബെന്നിച്ചൻ ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലമായിട്ടാണ് വകുപ്പ്തല അന്വേഷണ റിപ്പോർട്ട് വന്നത്. ജലവിഭവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. നാളെ പുതിയ വനംമേധാവിയെ തെരെഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകിയത്.

. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചൻെറ വിശദീകരണം. ബെന്നിച്ചൻെറ സസ്പെൻഷനിനെതിരെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചു.

സമ്മർദ്ദങ്ങളെ തുടർന്ന് ഒരു മാസത്തിനിടെ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം തുടർന്നു. ബെന്നിച്ചൻ തോമസിൻെറ വിശദീകരണം ശരിവയ്ക്കുന്ന വനം സെക്രട്ടറി , ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സർക്കാരിന് റിപ്പോർട്ട് നൽകി. പക്ഷെ ബെന്നിച്ചൻ പൂർണമായും അന്വേഷണ റിപ്പോർട്ട് ന്യായീകരിക്കുന്നുമില്ല. നയപരമായ തീരുമാനമായതിനാൽ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവൻ വിമരിച്ചാൽ ഏറ്റവും സീനിയറായ ഐഎഫ്എഫ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ്. വകുപ്പ്തല അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കിയാൽ മാത്രമേ പുതിയ വനംമേധാവി കണ്ടെത്താനുള്ള യോഗത്തിൽ ബെന്നിച്ചനെ പരിഗണിക്കാൻ കഴിയൂ. അന്വേഷണറിപ്പോർട്ട് സമർപ്പിച്ച് സർക്കാർ നടപടികൾ തീർപ്പാക്കിയതോടെ വനംവകുപ്പ് മേധാവി സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ പേര് പരിഗണിക്കപ്പെടും.

ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉൾപ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പി.സി.സി.എഫ് മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലെത്തും. നിലവിലെ വനം മേധാവി കേശവൻ 2022 മെയ് 30നാണ് വിരമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *