ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വർദ്ധിച്ചു. 2022 മാർച്ച 24 അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയർത്തുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.
വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോൾ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.
ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വർദ്ധനക്കായി സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക് നീങ്ങുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാർക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറിക്കൂലി ഉയർന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വർധിക്കാൻ കാരണമാകും. വായ്പുകളുടെ പലിശ ഉയരും.
കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാക്കാൻ സാധ്യതയുണ്ട്. റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികൾ ഇത് സംബന്ധിച്ച നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാൽ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. എന്നാൽ ഇപ്പോൾ രാജ്യത്തെ എണ്ണക്കമ്പനികൾ ഓർഡർ കൊടുത്തിരിക്കുന്നത് മെയ് മാസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിനാണ്. അതിനാൽ അടുത്ത ഒരു മാസം ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത



