തിരുവനന്തപുരം: കേരളാ സർവകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ തസ്തികയിൽ നിന്നും ഡോ.പൂർണിമ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മോഹന്റെ ഭാര്യയാണ് ഡോ. പൂർണിമ. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സർവകലാശാല ചാൻസിലറായ കേരളാ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് സ്വയം ഒഴിയാനുള്ള തീരുമാനം. ഇതിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി.
കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു എഡിറ്റർ തസ്തികയിൽ ‘സംസ്കൃതം’ അദ്ധ്യാപികയായ പൂർണിമാ മോഹനെ നിയമിച്ചത് വലിയ വിവാദമായിരുന്നു. പൂർണിമ മോഹന്റേത്. യോഗ്യതയില്ലാത്ത നിയമനമാണെന്ന് ആരോപണം ഉയർന്നു. മലയാള ഭാഷയിൽ പ്രാവിണ്യവും മലയാളത്തിൽ ഡോക്ടറേറ്റും അദ്ധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. 1978ലെ സർവകലാശാല ഓർഡിനൻസാണ് ഇതിന് അടിസ്ഥാനം. എന്നാൽ വിജ്ഞാപനത്തിൽ സംസ്കൃതം ഗവേഷണ ബിരുദവും തിരുകി കയറ്റിയാണ് പൂർണിമക്ക് നിയമനം നൽകിയത്.
2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയുടെ നിർദ്ദേശ പ്രകാരം അഡിഷണൽ അജണ്ടയായി ഉൾപ്പെടുത്തിയാണ് മഹാനിഘണ്ടു മേധാവിയെ നിയമിക്കാൻ തീരുമാനിച്ചത്. സർവകലാശാലകളിലെ പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു തീരുമാനം. ഇതിൽ യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹന്റെ നിയമനത്തിന് വഴിയൊരുക്കിയത്. സംസ്കൃതം പ്രൊഫസർമാർക്ക് കൂടി അപേക്ഷിക്കാൻ അവസരമൊരുക്കി യോഗ്യതകൾ കൂട്ടിചേർത്തത് മുൻ രജസ്ട്രാർ ഡോ.സിആർ പ്രസാദായിരുന്നു. ഓർഡിനൻസ് മറികടന്നായിരുന്നു ഇത് ചെയ്തത്. ഓർഡിനൻസ് മറികടന്ന് വിജ്ഞാപനമിറക്കിയ ഈ മുൻ രജിസ്ട്രാർ തന്നെ പൂർണ്ണിമയെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിലും അംഗമായിരുന്നു



