മോസ്കോ: പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനം പോലെയാണെന്ന് വ്‌ളാദ്മിർ പുടിൻ. യുക്രൈനിൽ വിമാനനിരോധിത മേഖല പ്രഖ്യാപിക്കാനുള്ള ഏതു നീക്കവും സംഘർഷത്തിലേക്ക് കടക്കുന്നതിനു തുല്യമായിരിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
യുക്രൈനെ നാസിമുക്തവും സൈനികമുക്തവുമാക്കി റഷ്യൻ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുകയാണ് തങ്ങൾ സൈനിക നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിനു തുല്യമാണ്. ദൈവത്തിനു നന്ദിയുണ്ട്, ആ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ ഇപ്പോൾ എത്തിയിട്ടില്ല. പുറത്തുനിന്നുള്ള ഏതു ശക്തിയും യുക്രൈനിൽ വ്യോമനിരോധിത മേഖല നടപ്പാക്കിയാൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കുള്ള ചുവടുവയ്പ്പായായിരിക്കും റഷ്യ അതിനെ കണക്കാകുക-പുടിൻ പറഞ്ഞു. മോസ്‌കോയിൽ റഷ്യൻ വിമാനകമ്പനിയായ എയറോഫ്‌ളോട്ടിന്റെ പരിശീലനകേന്ദ്രത്തിൽ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിൽ നിർബന്ധിത യുദ്ധസേവനം നടപ്പാക്കില്ലെന്നും പുടിൻ അറിയിച്ചു. ഇപ്പോൾ അത്തരമൊരു ആലോചനയില്ല.എല്ലാ ദൗത്യവും സൈന്യം തന്നെ പൂർത്തീകരിക്കും. അതേക്കുറിച്ച് എനിക്ക് ഒരു സംശയവുമില്ല. എല്ലാം പദ്ധതി പോലെത്തന്നെയാണ് നടക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുമെന്ന അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.



