റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് വ്യവസായ പാര്‍ക്ക്- ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

January 20, 2022 - 3:29 pm

പദ്ധതിയ്ക്ക് 222.83 കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാനാണ് ഭരണാനുമതിയായത്. 17 വര്‍ഷത്തെ കോഴിക്കോടിന്റെ സ്വപ്നമാണ് പദ്ധതി. നോളജ് പാര്‍ക്കിനായി 2009ലാണ് രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ ഉടമസ്ഥര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

നിര്‍ദ്ദിഷ്ട ഭൂമിയില്‍ രണ്ട് ഏക്കറോളം സ്ഥലത്ത്  ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കായി ഐടി പാര്‍ക്ക് ഒരുക്കുന്നുണ്ട്. ഇതിനായി അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ അവസാനഘട്ട ജോലികള്‍ മാത്രമാണ് ശേഷിക്കുന്നത്. പാര്‍ക്കിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി രണ്ട് മാസത്തിനകം ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയുടെ അധീനതയിലുള്ളതാണ് പാര്‍ക്ക്. ഗവ. സൈബര്‍ പാര്‍ക്കിനും യുഎല്‍ സൈബര്‍ പാര്‍ക്കിനും ശേഷം ജില്ലയിലെ ഏറ്റവും വിശാലമായ ഐടി പാര്‍ക്കാണിത്. തുടക്കത്തില്‍ 700 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  

പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ അഭിനന്ദിക്കുന്നതായി കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *