ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം 10 പേർക്ക് പരിക്കേറ്റു.
ശ്രീവല്ലിപുത്തുരിലെ ആർകെവിഎം പടക്കനിർമാണ ശാലയിൽ 01/01/22 ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. എസ്. കുമാർ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാർ (40), പി. മുരുഗേശൻ (38) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കുമാർ, പെരിയസ്വാമി, വീരകുമാർ എന്നിവർ സംഭവ സ്ഥലത്തുവെച്ചും മുരുഗേശൻ ശിവകാശി ജില്ലാ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.
പരിക്കേറ്റവർ ശിവകാശി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുവർഷത്തെ വരവേൽക്കാൻ പൂജ നടത്താനായാണ് ജോലിക്കാർ പടക്ക നിർമാണ യൂണിറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളിലൊരാളായ ഗോപാലകൃഷ്ണൻ പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.



