അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ യുവാവിന് 50 വർഷം കഠിനതടവ്

ഇടുക്കി : പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ യുവാവിന് 50 വർഷം കഠിനതടവ്. ഇടുക്കി തങ്കമണി സ്വദേശി സോജനെ(33)യാണ് ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രത്യേക കോടതി ശിക്ഷിച്ചത്. കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം വരെ നിരന്തരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

വിവിധ വകുപ്പുകളിലുള്ള ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ കഠിനതടവ്‌ 20 വർഷമായി ചുരുങ്ങും. കൂടാതെ 1.20 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്കു നൽകാനും ഉത്തരവിട്ടു. കൂടാതെ ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി നിയമപ്രകാരമുള്ള അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.

നാല് വർഷം ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് പിന്നാലെ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയുടെ കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്‌. തുടർന്ന് കമ്മിറ്റി നൽകിയ പരാതിയിൽ തങ്കമണി പൊലീസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Share
അഭിപ്രായം എഴുതാം