ഇടുക്കി: കാഞ്ഞാറിൽ വൃദ്ധയായ അമ്മയെ മകൻ മർദ്ദിച്ചതായി പരാതി. കാഞ്ഞാർ സ്വദേശി ഷെരീഫാ ബീവിക്കാണ് മർദ്ദനമേറ്റത്. പൊലീസുകാരനായ മറ്റൊരു മകന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി ഷെരീഫയുടെ മകൾ ആരോപിച്ചു.
2021 നവംബർ 18 വ്യാഴാഴ്ച രാത്രിയാണ് ഷെരീഫ ബീവിയെ മകൻ കബീർ മർദ്ദിച്ചത്. അകന്നു കഴിയുന്ന മകളുടെ അടുത്തേക്ക് ഷെരീഫ പോയതായിരുന്നു കബീറിനെ പ്രകോപിപ്പിച്ചത്. കാഞ്ഞാർ പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം ഒതുക്കി തീർക്കാനാണ് അവർ ശ്രമിച്ചതെന്ന് ഷെരീഫയുടെ മകൾ സലീന പറഞ്ഞു. ഇതിന് പിന്നിൽ തന്റെ മറ്റൊരു സഹോദരനും പൊലീസുകാരനുമായ അബ്ബാസെന്നും ആരോപണമുണ്ട്.
കുടുംബപ്രശ്നമാണെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണ് കാഞ്ഞാർ സിഐ നൽകിയ മറുപടി. എന്നാൽതൊട്ടുപിന്നാലെ ആശുപത്രിയിൽ എത്തി ഷെരീഫയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം മർദ്ദിച്ചിട്ടില്ലെന്നും വാക്കുതർക്കം മാത്രമാണുണ്ടായതെന്നാണ് കബീറിന്റെയും അബ്ബാസിന്റെയും വിശദീകരണം



