റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീരപ്രദേശത്ത് കൃഷിയിടങ്ങൾ വെളളത്തിനടിയിൽ :മഴയിൽ വീടുകൾ തകർന്നു

October 17, 2021 - 8:05 am

തിരുവനന്തപുരം: കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിലായി. അടിമലത്തുറ അമ്പലത്തും മൂല, കരുംകുളം തീരങ്ങളാണ് വെള്ളത്തിനടിയിലായത് നിരവധി വീടുകളിൽ വെള്ളം കയറി. കാഞ്ഞിരംകുളത്ത് സെപ്റ്റിക് ടാങ്ക് തകർന്ന് കുഴിയിൽ അകപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അടിമലത്തുറയിൽ ജാനി പത്രോസിന്റെയും കോവളം മുസ്ലീം കോളനിയിൽ മൺസൂറിന്റെയും വീട് മഴയിൽ തകർന്ന് വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വിഴിഞ്ഞം സ്വദേശി മാഹിന്റെ വീടിന് മുന്നിലേക്ക് കുന്നിടിഞ്ഞ് വീണു. ആഴാകുളംസ്വദേശി മോഹനന്റെ വീടിന് മുകളിലേക്ക് സമീപത്തെ മതിൽ ഇടിഞ്ഞ് വീണ് കേടുപാട് പറ്റി. തീരദേശമേഖലയിൽ സ്ഥലങ്ങളിൽ പമ്പിംഗ് നടത്തി വെള്ളക്കെട്ട് കുറക്കാനുള്ള ശ്രമം ഫയർഫോഴ്സ് യൂണിറ്റുകളുടെ നേത്വത്തിൽ നടത്തി വരുന്നു. വിഴിഞ്ഞം ഹാർബറിൽ ചേരി നിർമ്മാർജ്ജനത്തിന്റെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കും ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു.

ഷാജഹാന്റെ ഫ്ളാറ്റിലെ ടാങ്കാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ ഇടിഞ്ഞു താഴ്ന്നത്. മൂന്ന് വർഷം മാത്രം പഴക്കമുള്ള ടാങ്ക് ഇടിഞ്ഞു താഴ്ന്നത് നിർമ്മാണത്തിലെ അപാകത കാരണമാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. കാഞ്ഞിരംകുളം ചാണിയിലാണ് വീട്ടമ്മ സെപ്റ്റിക് ടാങ്ക് തകർന്ന കുഴിയിൽ വീണത്. നേരിയ പരിക്കേറ്റ ഇവരെ പൂവാർ ഫയർഫോഴ്സ് യൂണിറ്റ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശക്തമായി പെയ്യുന്ന മഴ കർഷകരെയും ദുരിതത്തിലാക്കി. വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം മേഖലയിലെ നിരവധി ഏലകൾ വെള്ളത്തിനടിയിലായി. ഒരു മാസം മുമ്പുണ്ടായ കാലവർഷക്കെടുതിക്ക് ശേഷം കൃഷിയിറക്കിയ ഏലകളെയും നിലയ്ക്കാതെ പെയ്തിറങ്ങിയ മഴ സാരമായി ബാധിച്ചു. പല സ്ഥലത്തും കെട്ടി നിൽക്കുന്ന വെള്ളം തുറന്ന് വിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നത് തടസ്സമായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *