ന്യൂഡൽഹി, 2026 ജൂൺ 3 –
വിദേശികളുടെ താമസനിയമങ്ങൾ കർശനമാക്കി
ഇന്ത്യയിൽ 180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വിസയിൽ എത്തുന്ന വിദേശ പൗരന്മാർക്ക് താമസം ദീർഘിപ്പിക്കണമെങ്കിൽ ഇനി 180 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ രജിസ്ട്രേഷൻ നടത്തണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുടിയേറ്റ, വിദേശികൾ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറത്തിറക്കിയത്.
മുൻ ചട്ടത്തിൽ നിന്ന് വലിയ മാറ്റം
നിലവിലുള്ള ചട്ടപ്രകാരം 180 ദിവസം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ ഭേദഗതിയോടെ ഈ ഇളവ് അവസാനിച്ചു. ഇന്ത്യയിൽ കൂടുതൽ കാലം തുടരാൻ ആഗ്രഹിക്കുന്നവർ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം.
ദീർഘകാല വിസക്കാർക്കും ബാധകം
180 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള ചില വിസകളിൽ ഇന്ത്യയിലെ ഓരോ താമസവും 180 ദിവസത്തിൽ കൂടരുതെന്ന വ്യവസ്ഥയുണ്ട്. അത്തരം വിദേശികളും ഒരു തവണയിലോ ഒരു കലണ്ടർ വർഷത്തിലോ 180 ദിവസത്തിൽ കൂടുതൽ താമസിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടിവരും. ഇത്തരം അനുമതികൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
നിരീക്ഷണം ശക്തമാക്കാൻ നടപടി
വിദേശ പൗരന്മാരുടെ ഇന്ത്യയിലെ താമസവും യാത്രയും കൂടുതൽ കൃത്യമായി നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റമെന്നാണ് വിലയിരുത്തൽ. രജിസ്ട്രേഷൻ സമയപരിധി മുൻപോട്ട് കൊണ്ടുവന്നതിലൂടെ കുടിയേറ്റ നിയന്ത്രണവും സുരക്ഷാ മേൽനോട്ടവും കൂടുതൽ ശക്തമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.