കൊച്ചി; മഹാരാജാസ് കോളേജില്‍നിന്ന് മരം കടത്താന്‍ ശ്രമം. മരം കൊണ്ടുപോകാനെത്തിയ ലോറി എസ്‌എഫ്‌ഐപ്രവര്‍ത്തകര്‍ തടഞ്ഞു. അനുമതിയില്ലാതെയാണ് മരം കടത്തുന്നത്തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജ് ലൈബ്രറിക്ക് സമീപമുണ്ടായിരുന്ന മരമാണ് മുറിച്ചുമാറ്റിയത്. കൃത്യമായ നടപടിക്രമങ്ങളൊന്നുംപാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഒരുവിഭാഗം അദ്ധ്യാപകര്‍ക്കും സമാനമായ അഭിപ്രായമുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളില്ലാത്ത നേരത്ത് ഇത്തരത്തില്‍ മരം കടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കാക്കനാട് സ്വദേശിക്കാണ് മരം വില്‍പ്പന നടത്തിയതെന്നാണ് വിവരം. എന്നാല്‍ മരം മുറിച്ചുമാറ്റാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ആരാണ് മരം കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നുമാണ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം. എന്താണുണ്ടായതെന്ന് പരിശോധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ക്യാമ്പസിലെ മരം മുറിക്കുന്നതിന് അനുമതി വാങ്ങുകയും ടെൻഡര്‍ നടപടികളടക്കം പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ലേലനടപടികളും പൂര്‍ത്തിയാക്കണം. ഇതൊന്നും മഹാരാജാസില്‍ ഉണ്ടായിട്ടില്ല.



