കോവിഡ് കാലത്ത് ഇന്ത്യക്കാർ ഏറെ യാത്ര പോയ മാലദ്വീപ് വീണ്ടും അതിർത്തി തുറക്കുന്നു. ജൂലൈ 15/07/2021 മുതൽ മാലദ്വീപിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശനം നൽകും. രാജ്യത്തേക്ക് വരുന്നവർക്ക് ആർ.ടിപി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മാലദ്വീപ് പ്രവേശനം വിലക്കുകയായിരുന്നു. ഇന്ത്യയിൽ കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് വീണ്ടും അതിർത്തി തുറക്കുന്നത്. ദക്ഷിണേഷ്യൻ യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് രാജ്യം പുനരാരംഭിക്കുമെന്ന് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സാലിഹും അറിയിച്ചു. വർക്ക് വിസയുള്ളവർക്ക് ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, ഇവർ ക്വാറൈന്റനിൽ കഴിയണം.
ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് ഈ ദ്വീപ് രാഷ്ട്രം. ഇന്ത്യയിൽ കോവിഡ് ദുരിതം വിതച്ചപ്പോൾ പലരും മാലദ്വീപിലായിരുന്നു അഭയം തേടിയിരുന്നത്. കൂടാതെ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരും ഇവിടെ രണ്ടാഴ്ച തങ്ങിയായിരുന്നു പോയിരുന്നത്. ജനുവരി ആദ്യം മുതൽ നാല് ലക്ഷം വിനോദസഞ്ചാരികളാണ് മാലദ്വീപ് സന്ദർശിച്ചത്. റഷ്യക്കാരാണ് ഇതിൽ ഏറെ മുന്നിൽ. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരായിരുന്നു.