കൊവിഡ് പ്രതിസന്ധി കാരണം പല തവണ റിലീസ് മാറ്റിവെച്ച മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ആണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആഗസ്ത് 12 ന് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനായി ഒരുങ്ങുകയാണ് ആണ് ഈ ചിത്രം . കേരളത്തിൽ മാത്രം 600 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം –
ഈ ചിത്രം റിലീസ് ചെയ്തു മൂന്നാഴ്ചയോളം മറ്റു ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ല. മൂന്നാഴ്ച കഴിഞ്ഞ് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്യും.
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ (ഫിയോക്ക്) മായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആയി നടന്ന ചർച്ചയിലാണ് മരയ്ക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചത്തേക്ക് മറ്റു ചിത്രങ്ങളുടെ റിലീസ് മാറ്റി വയ്ക്കാൻ തീരുമാനമായത്.
വൻ മുതൽ മുടക്കിൽ ഒരുങ്ങി രണ്ടുവർഷത്തോളമായി റിലീസിന് കാത്തിരിക്കുന്നതിനാലാണ് മരക്കാറിനൊപ്പം മറ്റു ചിത്രങ്ങളൊന്നും റിലീസ് ചെയ്യേണ്ട എന്ന് തീരുമാനം നിർമ്മാതാക്കളുടെയും തിയേറ്ററുടമകളുടെയും സംഘടനകൾ കൈക്കൊണ്ടത്.
മലയാള സിനിമ കണ്ട ഏറ്റവും ചിലവേറിയ ചിത്രമായ മരയ്ക്കാറിന്റെ ബഡ്ജറ്റ് നൂറുകോടിയോളം ആണ് . 2020 മാർച്ച് 20ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന മരയ്ക്കാർ മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റ സഹ നിർമ്മാതാക്കൾ കോൺഫിഡന്റ് സിജെ റോയിയും മൂൺഷോട്ട് എന്റർടൈമെന്റ്സ് സന്തോഷ് ടി കുരുവിളയുമാണ്. മോഹൻലാലിന് പുറമ പ്രഭു അർജുൻ ,കിച്ച സുദീപ്, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ , സുഹാസിനി, മുകേഷ് ,നെടുമുടി വേണു, സിദ്ദിഖ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
2019 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മരക്കാരെ കേരളത്തിനകത്തും പുറത്തുമുള്ള സിനിമ പ്രേമികൾ ആവേശപൂർവം ആണ് കാത്തിരിക്കുന്നത്.
ഈ ചിത്രത്തിൻറെ വിഷ്വൽ ഇഫക്റ്റ് കൈകാര്യം ചെയ്യുന്നത് പ്രിയദർശന്റ മകൻ സിദ്ധാർഥ് പ്രിയദർശനാണ്. മരക്കാറിലൂടെ സിദ്ധാർത്ഥും ദേശീയപുരസ്കാരം സ്വന്തമാക്കിയിരുന്നു.
സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന തീയേറ്ററുകൾ എന്നുമുതൽ തുറന്നു പ്രവർത്തിക്കും എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല എങ്കിലും അടുത്ത മാസത്തോടെ പ്രദർശനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
