ലണ്ടൻ: 72കാരനായ ബ്രിട്ടീഷ് പൗരന് തുടർച്ചയായ പത്താം മാസവും നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ഒടുവിൽ 305 ദിവസങ്ങൾക്ക് ശേഷം രോഗമുകതി. ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്ഥിരീകരിച്ചെന്ന റെക്കോഡ് ഇദ്ദേഹത്തിനാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
വിരമിച്ച ഡ്രൈവിങ് ഇൻസ്ട്രക്ടറായ ഡേവ് സ്മിത്തിനാണ് പത്തുമാസം രോഗബാധ സ്ഥിരീകരിച്ചത്. വെസ്റ്റേൺ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിയാണ് ഇദ്ദേഹം. 43 തവണയാണ് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയത്. എല്ലാ പരിശോധനയിലും കോവിഡ് പോസിറ്റീവായി. ഏഴോളം തവണ ആശുപത്രിയിലാകുകയും മരണപ്പെട്ടുവെന്ന് വിചാരിക്കുകയും ചെയ്തതായി ഡോക്ടർമാർ പറയുന്നു.
ഭാര്യ ലിൻഡയും ഇദ്ദേഹത്തോടൊപ്പം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അദ്ദേഹം അതിജീവിക്കുമെന്ന് കരുതാത്ത ഒരുപാട് നിമിഷങ്ങളുണ്ടായി. ഒരു വർഷമായി നരക തുല്യമാണ് -ഭാര്യ പറയുന്നു. അദ്ദേഹത്തിെൻറ ശരീരത്തിൽ എല്ലായ്പ്പോഴും വൈറസിെൻറ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിയിലെ കൺസൽട്ടൻറായ എഡ് മോറൻ പറയുന്നു.
നിരവധി മരുന്നുകൾ അദ്ദേഹത്തിൽ ഡോക്ടർമാർ പരീക്ഷിച്ചിരുന്നു. അവയൊന്നും ഫലം കണ്ടില്ല. പിന്നീട്, 305 ദിവസത്തിനുശേഷമാണ് അദ്ദേഹത്തിെൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്. റിജെനറൻ മരുന്ന് സ്വീകരിച്ച് 45 ദിവസത്തിന് ശേഷമാണ് രോഗമുക്തി നേടിയത്. കോവിഡ് നെഗറ്റീവായതോടെ ഡേവും ഭാര്യയും പരസ്പരം മദ്യസൽക്കാരം നടത്തിയാണ് സന്തോഷം പങ്കുവെച്ചത്.
മാർച്ച് 2020ലാണ് അദ്ദേഹത്തിന് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. സുഖം പ്രാപിച്ചെങ്കിലും ഇപ്പോഴും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ബ്രിട്ടനിൽ സഞ്ചരിച്ച് കൊച്ചുമകളെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.